പാലക്കാട്: ഗവ. മെഡിക്കൽ കോളജിന്റെ പ്രവർത്തനം പൂർണസജ്ജമാക്കാൻ തടസം നിൽക്കുന്ന കേരള സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും മെല്ലെപ്പോക്കിൽ പ്രതിഷേധിച്ച് ഗവ. മെഡിക്കൽ കോളജ് സമരസമിതി മെഡിക്കൽ കോളജിന് റീത്ത് വെച്ച് ധർണാസമരം നടത്തി.
ആരോഗ്യവകുപ്പിന്റെ ചികിത്സാപിഴവിന്റെ പേരിൽ വലതുകൈ മുറിച്ചുമാറ്റപ്പെട്ട വിനോദിനി പാലക്കാട് ഗവ. മെഡിക്കൽ കോളജിന് റീത്ത് വെച്ച്് ഉദ്ഘാടനം നടത്തി. മെഡിക്കൽ കോളജ് എല്ലാ തടസങ്ങളും നീക്കി പൂർണസജ്ജമായി പ്രവർത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരവേദിയിലെത്തി എൻഡിഎ യുടെ സ്ഥാനാർഥി ശോഭ സുരേന്ദ്രനും പാലക്കാട് ഗവ. മെഡിക്കൽ കോളജിന് പ്രത്യേകം റീത്ത് വെച്ചു.
ഗവ. മെഡിക്കൽ കോളജ് പൂർണസജ്ജമായി പ്രവർത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ പ്രമുഖ മൂന്ന് മുന്നണികളിലെയും നിയമസഭാ സ്ഥാനാർഥികൾ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കുന്നതിനായി സമരം നടത്തുന്ന വേദിയിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും എൻഡിഎയുടെ സ്ഥാനാർഥി മാത്രമാണ് എത്തിയത്. പാലക്കാട് ഗവ. മെഡിക്കൽ കോളജ് സമരസമിതിയുടെ ചെയർമാൻ ആറുമുഖൻ പത്തിച്ചിറ അധ്യക്ഷത വഹിച്ചു.
സമരസമിതി ജനറൽ കണ്‍വീനർ റെയ്മന്റ് ആന്റണി മുഖ്യപ്രഭാഷണം നടത്തി. വിനോദിനിയുടെ അമ്മ പ്രസീത, പാലക്കാടൻ കർഷക മുന്നേറ്റം ജില്ലാ സെക്രട്ടറി സജീഷ് കുത്തന്നൂർ, രഘു മാത്തൂർ, കെ.ആർ. ഹിമേഷ്, ബാലചന്ദ്രൻ പോത്തയൻകാട്, രാജേഷ് കുത്തന്നൂർ, ബാബു തരൂർ, സിദ്ധിഖ് ഇരുപ്പശേരി, കാരപ്പാടം ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.